വത്തിക്കാൻ സിറ്റി: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. തിരുവചനത്തിന് ചെവികൊടുത്തുകൊണ്ടും ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും നോന്പുകാലം ഫലപ്രദമാക്കണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ മാർപാപ്പ തന്റെ നോന്പുകാല സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.
ഇത്തവണ നോമ്പുകാലത്ത് തിരുവചനം വായിക്കുവാനും ശ്രവിക്കുവാനും മാർപാപ്പ ഏവരെയും ക്ഷണിച്ചു. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ് ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭം.
യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന സ്വരം തിരിച്ചറിയുവാൻ ഈ ശ്രവണം നമ്മെ സഹായിക്കുമെന്നും മാർപാപ്പ പറഞ്ഞു.
നോമ്പ് ശ്രവിക്കുവാനുള്ള സമയമാണെങ്കിൽ ദൈവവചനത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു മൂർത്തമായ പ്രവർത്തനമാണ് ഉപവാസം. പുരാതനവും പകരം വയ്ക്കാനാകാത്തതുമായ ആത്മീയവ്യായാമമാണിത്. നമ്മുടെ നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമെന്നു നാം കരുതുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ ബോധ്യമുള്ളവരാകുവാൻ ഇതു നമ്മെ സഹായിക്കും.
ഉപവാസം ഭക്ഷണസാധങ്ങൾ ഉപേക്ഷിക്കുന്നതു മാത്രമല്ല. അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കണം. കുടുംബത്തിൽ, സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത്, സമൂഹമാധ്യമങ്ങളിൽ , രാഷ്ട്രീയ സംവാദങ്ങളിൽ, മാധ്യമങ്ങളിൽ, ക്രിസ്തീയ സമൂഹങ്ങളിൽ അപവാദങ്ങൾക്കു പകരം വാക്കുകൾ അളന്ന് ഉപയോഗിക്കുവാനും ദയാപൂർവമായ പെരുമാറ്റം വളർത്തിയെടുക്കുവാനും സാധിക്കണം-മാർപാപ്പ പറഞ്ഞു.
നോമ്പുകാലം കൂട്ടായ്മയുടെ ചൈതന്യം നമ്മുടെ ജീവിതങ്ങളിൽ പ്രതിഫലിപ്പിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ, ഇടവകകൾ, കുടുംബങ്ങൾ, സഭാകൂട്ടായ്മകൾ, മതസമൂഹങ്ങൾ എന്നിവ നോമ്പുകാലത്ത് പങ്കുവയ്ക്കലിന്റെ യാത്ര നടത്തണമെന്നും ഓർമിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ നിലവിളി സ്വാഗതം ചെയ്യപ്പെടുകയും കേൾക്കുകയും ചെയ്യുന്ന സ്ഥലങ്ങളായി നമ്മുടെ സമൂഹങ്ങൾ മാറാൻ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്നും മാർപാപ്പ ഏവരെയും ആഹ്വാനം ചെയ്തു.